ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെച്ചു. പാർലമെന്റിലേക്കുള്ള മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ലോക്സഭയിൽ ബഹളം ഉയരുകയും സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തു.
ഇതിനിടെ പ്രതിപക്ഷ അംഗങ്ങളുടെ നടപടിയെ വിമർശിച്ച് ലോക്സഭ സ്പീക്കർ ഓം ബിർള രംഗത്തെത്തി. സഭയുടെ അന്തസും മര്യാദയും എല്ലാ അംഗങ്ങളും പാലിക്കണമെന്നും ഓരോ എം.പിക്കും അതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ രാജ്യസഭയിലും സമാനമായ പ്രതിഷേധം അരങ്ങേറി. തുടർച്ചയായ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവയ്ക്കുകയായിരുന്നു.
