ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തതും വിദേശത്തിരുന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണക്കേസിൽ കഴിഞ്ഞ ഡിസംബറിലാണ് എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. 1,597 പേജുകളുള്ള ആദ്യ കുറ്റപത്രത്തിൽ ലഷ്കർ-ഇ-തൊയ്ബയുടെയും അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) യുടെയും അംഗങ്ങളായ ഏഴ് ഭീകരരെയാണ് പ്രതിചേർത്തിരുന്നത്.
ഇതിന് പിന്നാലെയാണ് ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ അന്വേഷണസംഘം അധിക കുറ്റപത്രം സമർപ്പിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഹാഫിസ് സയീദിനും നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഇത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.

