തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ഗുരുതര ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാർ (52) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏകദേശം അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നും, കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തെ തുടർന്ന് രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
സംഭവത്തെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്.

