കാസർകോട്: കൊവിഡ് കാലത്ത് പൊലീസിനെ കണ്ട് ഓടുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വർഷങ്ങൾക്കുശേഷം സമാനമായ മറ്റൊരു ദൃശ്യം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. കുളത്തിൽ കുളിക്കുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഇക്കഴിഞ്ഞ ദിവസം കാസർകോട്ടെ മഞ്ചേശ്വരത്തെ ബാച്ചിലിഗയിലാണ് സംഭവം നടന്നത്. എന്നാൽ ഇവിടെ യുവാക്കൾ പൊലീസിനെ കണ്ട് ഓടാൻ കാരണം കൊവിഡ് നിയന്ത്രണങ്ങളല്ല, കുടിവെള്ള സംഭരണിക്കുളമായിരുന്നു.
മഞ്ചേശ്വരം പഞ്ചായത്തിലെ ആറാം വാർഡിലുള്ള കുളത്തിൽ കുളിക്കുകയായിരുന്ന യുവാക്കളാണ് പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടത്. ഇവർ കർണാടക സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കുളത്തിലാണ് ഇവർ കുളിച്ചത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച വീഡിയോ കണ്ടാണ് ഇത് പൊതുജനങ്ങൾക്ക് കുളിക്കാനുള്ള കുളമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഇവിടെ എത്തിത്തുടങ്ങിയതെന്നാണ് വിവരം.
കുളത്തിന്റെ ലൊക്കേഷൻ ഉൾപ്പെടെ ചേർത്ത് നിരവധി പേർ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കൂടുതൽ ആളുകൾ ഇവിടെ എത്തി കുളിക്കാൻ തുടങ്ങിയത്.

