അഹമ്മദാബാദ്: ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷത്തിലധികം രൂപ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ബനസ്കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തി. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിൽ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ അറിയിച്ചു.
കാണിക്കയായി ലഭിച്ച പണം ജീവനക്കാർ ചേർന്ന് എണ്ണുന്നതിനിടെയാണ് ഏകദേശം 1,04,000 രൂപ മോഷ്ടിക്കാൻ ശ്രമം നടന്നത്. നോട്ട് കെട്ടുകൾ കാലിനടിയിൽ ഒളിപ്പിച്ച ജീവനക്കാരൻ പിന്നീട് ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോൾ പണം താഴെ വീഴുകയായിരുന്നു. ഇത് മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ക്ഷേത്ര ട്രസ്റ്റിനെ വിവരം അറിയിക്കുകയുമായിരുന്നു.
ട്രസ്റ്റിന്റെ പരാതിയെ തുടർന്ന് പൊലീസ് ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് കരാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായും പിന്നീട് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

