ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് സിപിഐയും സിപിഎമ്മും പ്രഖ്യാപിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും, എന്നാൽ ടിവികെ സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും ഇടത് പാർട്ടികൾ വ്യക്തമാക്കി.
സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു, തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐയും സിപിഎമ്മും ചേർന്നാണ് മത്സരിക്കുക. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തമിഴക വെട്രി കഴകം ബുധനാഴ്ച വിളിച്ചുചേർത്ത സഖ്യകക്ഷി യോഗത്തിൽ നിന്ന് സിപിഐയും സിപിഎമ്മും വിട്ടുനിന്നിരുന്നു. ടിവികെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമല്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് ഇരു പാർട്ടികളും വ്യക്തമാക്കിയിരുന്നു.
സഖ്യയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് സർക്കാരിനെതിരായ നിലപാടായി കാണേണ്ടതില്ലെന്നും ഇടത് നേതാക്കൾ പറഞ്ഞു. തൊഴിലാളികളുടെയും കർഷകരുടെയും പാർട്ടികളായ തങ്ങൾ ടിവികെ സഖ്യത്തിന്റെ ഭാഗമല്ലാത്തതിനാൽ സഖ്യകക്ഷി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ പ്രതികരിച്ചു.
സ്വന്തം രാഷ്ട്രീയ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് ഇടത് പാർട്ടികളുടെ തീരുമാനം.
തങ്ങൾ സർക്കാരിന്റെയോ മന്ത്രിസഭയുടെയോ ഭാഗമല്ലെന്നും, അതിനാൽ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും വ്യക്തമാക്കി. ഭരണമുന്നണിയിൽ ഇല്ലെങ്കിലും സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് ആവശ്യമായ പിന്തുണ തുടരുമെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്.

