സ്വകാര്യ പങ്കാളിത്തം വേണം; രാജ്യസുരക്ഷ പണയംവച്ച് കൈമാറ്റം വേണ്ട
ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. വിക്ഷേപണ വാഹനങ്ങളുടെയും പതിവ് ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽനിന്ന് ഐ.എസ്.ആർ.ഒ പിന്മാറി ഗവേഷണത്തിലും നൂതന സാങ്കേതികവിദ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്കയുടെ വെളിപ്പെടുത്തൽ, കേവലം ഭരണപരമായ മാറ്റമായി കാണാനാവില്ല. ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ ഭാവിയെ നിർണയിക്കുന്ന വലിയ നയമാറ്റമാണത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ബഹിരാകാശ ഗവേഷണത്തിന് അനിവാര്യമാണ്. മൂലധനം, സാങ്കേതിക മികവ്, ഉൽപാദനശേഷി, നവീന ആശയങ്ങൾ എന്നിവയിലൂടെ സ്വകാര്യ കമ്പനികൾ രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകരും. ഉപഗ്രഹ നിർമാണം, വിക്ഷേപണ സേവനങ്ങൾ, ബഹിരാകാശ അധിഷ്ഠിത വാണിജ്യ സേവനങ്ങൾ എന്നിവയിൽ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകും. അതിനുള്ള വാതിലുകൾ തുറക്കുന്നതിൽ തെറ്റില്ല. പക്ഷേ, പങ്കാളിത്തവും കൈമാറ്റവും ഒന്നല്ല. ഇവിടെയാണ് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായരുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കേൾക്കേണ്ടത്. വിക്ഷേപണ കേന്ദ്രങ്ങളുടെയും അതിസുരക്ഷാ സംവിധാനങ്ങളുടെയും നിയന്ത്രണം സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നത് ഒരു സാധാരണ വ്യവസായ നയത്തിന്റെ ഭാഗമല്ല. അത് രാജ്യത്തിന്റെ തന്ത്രപ്രധാനമായ ശാസ്ത്ര-സുരക്ഷാ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം വെറുമൊരു റോക്കറ്റ് വിക്ഷേപണ മൈതാനമല്ല. ഇന്ത്യയുടെ ബഹിരാകാശ ശക്തിയുടെ പ്രധാന കവാടമാണ് അത്. രാജ്യത്തിന്റെ പ്രതിരോധ, ആശയവിനിമയ, കാലാവസ്ഥാ, ദുരന്തനിവാരണ, കാർഷിക, മത്സ്യബന്ധന മേഖലകളുമായി ബന്ധപ്പെട്ട നിർണായക സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ബഹിരാകാശ ശൃംഖലയുടെ കേന്ദ്രങ്ങളിലൊന്നാണ്. അവിടെനിന്ന് ഉയരുന്ന ഓരോ റോക്കറ്റിനും പിന്നിൽ പതിറ്റാണ്ടുകളുടെ ഗവേഷണവും അതീവ സുരക്ഷിതമായ സാങ്കേതികവിദ്യയും ദേശീയ വിഭവങ്ങളും അടങ്ങിയിരിക്കുന്നു. ഈ സംവിധാനങ്ങളുടെ നിയന്ത്രണവും സുരക്ഷാ ഉത്തരവാദിത്വവും ലാഭ-നഷ്ട കണക്കുകളിലൂടെ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് എത്രത്തോളം കൈമാറാം എന്ന ചോദ്യം രാജ്യത്തിന് മുന്നിലുണ്ട്. 1994ലെ ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ദുരന്തപാഠം ഇവിടെ ഓർക്കേണ്ടതുണ്ട്. ആരോപണങ്ങളുടെ പേരിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ സംശയത്തിന്റെ നിഴലിലായപ്പോൾ രാജ്യത്തിന്റെ ക്രയോജനിക് സാങ്കേതികവിദ്യാ മുന്നേറ്റത്തിന് സംഭവിച്ച തിരിച്ചടി ചെറുതായിരുന്നില്ല. പിന്നീട് ആരോപണങ്ങൾ നിലനിൽക്കാത്തതാണെന്ന് തെളിഞ്ഞെങ്കിലും നഷ്ടപ്പെട്ട വർഷങ്ങളും ശാസ്ത്രജ്ഞരുടെ ജീവിതത്തിൽ സംഭവിച്ച മുറിവുകളും ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ കറുത്ത അധ്യായമായി തുടരുന്നു. അതുകൊണ്ടുതന്നെ ബഹിരാകാശ മേഖലയിലെ ഏതൊരു വലിയ നയമാറ്റവും അതീവ ജാഗ്രതയോടെയായിരിക്കണം.
സ്വകാര്യ നിക്ഷേപം വേണം; എന്നാൽ ദേശീയ നിയന്ത്രണം കൈവിടരുത്. ഐ.എസ്.ആർ.ഒയെ ഒരു ഗവേഷണ സ്ഥാപനമായി മാത്രം ചുരുക്കി കാണാനാവില്ല. പ്രളയ മുന്നറിയിപ്പുകൾ മുതൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷവരെ, കാലാവസ്ഥാ നിരീക്ഷണം മുതൽ കാർഷിക വിവരങ്ങൾവരെ, അതിർത്തി സുരക്ഷ മുതൽ ആശയവിനിമയ സംവിധാനങ്ങൾവരെ രാജ്യത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇന്ത്യൻ ബഹിരാകാശ ശൃംഖല.
സ്വകാര്യ കമ്പനികൾക്ക് സാങ്കേതികവിദ്യ നൽകാം. നിർമാണച്ചുമതലകൾ നൽകാം. കൂടുതൽ റോക്കറ്റുകൾ നിർമ്മിക്കാൻ അവസരമൊരുക്കാം. പുതിയ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് വളരാൻ സാഹചര്യമൊരുക്കാം. എന്നാൽ അടിസ്ഥാന ഗവേഷണം, നിർണായക സാങ്കേതികവിദ്യ, വിക്ഷേപണ കേന്ദ്രങ്ങളുടെ സുരക്ഷ, ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണം എന്നിവ രാജ്യത്തിന്റെ കൈകളിൽ ഉറച്ചുനിൽക്കണം. ബഹിരാകാശം അനന്തമാണ്. അതിലെ വാണിജ്യസാധ്യതകളും അതിരുകളില്ലാത്തതാണ്. എന്നാൽ ലാഭത്തിന്റെ അതിരുകൾ തേടുന്ന യാത്രയിൽ ഒരു രാജ്യത്തിന്റെ സുരക്ഷയും ശാസ്ത്രസ്വാതന്ത്ര്യവും നഷ്ടപ്പെടാൻ പാടില്ല. റോക്കറ്റുകൾ സ്വകാര്യ കമ്പനികൾ നിർമിച്ചേക്കാം. പക്ഷേ ഇന്ത്യയുടെ ബഹിരാകാശ ഭാവിയുടെ നിയന്ത്രണവും രാജ്യസുരക്ഷയുടെ താക്കോലും സ്വകാര്യവൽക്കരിക്കപ്പെടരുത്. ഇത് വികസനത്തിനെതിരായ വാദമല്ല. മറിച്ച് വികസനത്തിന് ദേശീയ സുരക്ഷയുടെ അതിർവരമ്പ് വേണമെന്ന ഓർമപ്പെടുത്തലാണ്. ബഹിരാകാശത്തേക്ക് ഇന്ത്യ ഉയരട്ടെ; പക്ഷേ ആ യാത്രയുടെ നിയന്ത്രണം ഇന്ത്യയുടെ കൈവിട്ടുപോകരുത്.
