ഐപിഎൽ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത നാണക്കേട് റെക്കോര്‍ഡാണ് അന്‍ഷുല്‍ കാംബോജിന്‍റെ പേരിലായത്. ചെന്നൈ പേസറായ കാംബോജ്, ലക്നൗവിനെതിരായ മത്സരത്തില്‍ തുടര്‍ച്ചയായ ഓവറുകളില്‍ നാല് സിക്സുകള്‍ വഴങ്ങിയ ആദ്യ ബൗളറായി മാറി.
കാംബോജിന്റെ രണ്ടാം ഓവറില്‍ മിച്ചല്‍ മാര്‍ഷും മൂന്നാം ഓവറില്‍ നിക്കോളാസ് പുരാനും തുടര്‍ച്ചയായി സിക്സുകള്‍ പറത്തുകയായിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ എട്ട് സിക്സറുകള്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന നാണക്കേടും താരത്തെ തേടിയെത്തി.
ലഖ്നൗവിനെതിരായ മത്സരത്തില്‍ വെറും 2.4 ഓവര്‍ മാത്രം എറിഞ്ഞ കാംബോജ് 63 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായില്ല. എറിഞ്ഞ 16 പന്തുകളില്‍ 11 പന്തുകളും ബൗണ്ടറിയായി മാറി. 23.62 എന്ന ഇക്കോണമിയോടെ കുറഞ്ഞത് രണ്ട് ഓവര്‍ എറിഞ്ഞ ബൗളര്‍മാരില്‍ ഏറ്റവും മോശം ഇക്കോണമി നിരക്കെന്ന റെക്കോര്‍ഡും കാംബോജിന്റെ പേരിലായി.
അതേസമയം, ഈ സീസണില്‍ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ കൂടിയാണ് കാംബോജ്. 12 മത്സരങ്ങളില്‍നിന്ന് 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 188 റണ്‍സ് നേടിയെങ്കിലും ലഖ്നൗ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 38 പന്തില്‍ 90 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലഖ്നൗവിന്റെ വിജയശില്‍പ്പി.
തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും തിരിച്ചടിയായി. ശേഷിക്കുന്ന മത്സരഫലങ്ങളും മറ്റ് ടീമുകളുടെ പ്രകടനവും ആശ്രയിച്ചായിരിക്കും ഇനി ചെന്നൈയുടെ സാധ്യതകള്‍.

