കണ്ണൂർ: യുഡിഎഫ് തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിമത ഇടത് എംഎൽഎമാർ. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം യുഡിഎഫിന് ഗുണകരമായെന്നും സംസ്ഥാനത്തുടനീളം സിപിഐഎം വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയെന്നും ടി.കെ. ഗോവിന്ദൻ പ്രതികരിച്ചു.
തങ്ങളുടെ വരവ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിൽ നിർണായക സ്വാധീനം ചെലുത്തിയെന്നാണ് മുന്നണിയുടെ വിലയിരുത്തലെന്നും അതനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പി.കെ. ശ്യാമളയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടുകയായിരുന്നു.
പാർട്ടിക്കുള്ളിൽ ജനാധിപത്യ രീതികൾ നഷ്ടപ്പെട്ടുവെന്നും തെറ്റായ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയിട്ടും നേതൃത്വം തിരുത്തലിന് തയ്യാറായില്ലെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു. ഈ നിലപാടുകൾക്കെതിരെ പ്രതികരിക്കാതെ നിൽക്കാനാവാത്ത സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം വിട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.

