ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്.
ക്ഷേത്രത്തിലെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ചിലർക്ക് ഷോക്കേറ്റെന്ന അഭ്യൂഹമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ യഥാർഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ വ്യക്തമാക്കി.
ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ എത്തിയതോടെ പ്രദേശത്തെ തിരക്ക് പതിവിലും വർധിച്ചതായും അധികൃതർ അറിയിച്ചു.
തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് ലഖിസാരായി ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ പറഞ്ഞു. എന്നാൽ ആൾക്കൂട്ടത്തിന്റെ സമ്മർദത്തിൽ ബാരിക്കേഡിന്റെ ഒരു ഭാഗം തകർന്നതോടെ ആളുകൾ പരസ്പരം മുകളിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായെന്നാണ് വിശദീകരണം.
സംഭവമുണ്ടായ ഉടൻ 15 പേരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പരിക്കേറ്റവരെ ആദ്യം സമീപത്തെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
നിലവിൽ ക്ഷേത്രപരിസരത്ത് ജില്ലാ ഭരണകൂടം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
