ദില്ലി: പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ഇന്ധന ബില്ലിലും രസീതിലും എഥനോളിന്റെ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. വിഷയത്തിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഹർജിക്കാരനോട് നിർദേശിച്ചു.
പെട്രോളിൽ കലർത്തിയ എഥനോളിന്റെ കൃത്യമായ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആവശ്യം. ഇന്ധനത്തിൽ എന്താണ് വാങ്ങുന്നതെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
ഇത് തന്റെ വ്യക്തിപരമായ ആവശ്യമല്ലെന്നും രാജ്യത്തെ പൗരന്മാരുടെ ആശങ്കയെ തുടർന്നാണ് ഹർജി നൽകിയതെന്നും നരേന്ദ്ര ഗോസ്വാമി വ്യക്തമാക്കി. എന്നാൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.
