തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി വ്യക്തമായ പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ ഈ തിരിച്ചടിയെ തുടർന്ന് ഇടതുപക്ഷം പിന്മാറുകയോ വികാരാധീനമായി പ്രതികരിക്കുകയോ ചെയ്യില്ലെന്നും, പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകളോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായതെന്നും അതിന്റെ കാരണം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്ലാ തലങ്ങളിലും അവലോകനം നടത്തുകയും ജില്ലകളിൽ പാർട്ടി യോഗങ്ങൾ ചേർന്ന് റിപ്പോർട്ടുകൾ ശേഖരിക്കുകയും ചെയ്യും. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യമായ മാറ്റങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം മുൻകൂട്ടി കണക്കുകൂട്ടാത്ത രീതിയിൽ ഒരു “അടിയൊഴുക്ക്” ഉണ്ടായിട്ടുണ്ടെന്നും അതിനെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമാണെന്നും ആറിടങ്ങളിൽ രണ്ടാം സ്ഥാനവും നേടിയത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ തീവ്ര വലതുപക്ഷ പ്രവണതകൾ ശക്തമാകുന്ന സാഹചര്യത്തിൽ, അതിനെതിരെ ഇടതുപക്ഷവും മതേതര ശക്തികളും ശക്തമായ പോരാട്ടം തുടരേണ്ടതുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

