തൃശ്ശൂർ: ജില്ലയിൽ രാത്രിയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (07.08.2026) അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ തുടങ്ങിയ ജലാശയങ്ങളിൽ കുട്ടികൾ ഇറങ്ങരുതെന്നും ശക്തമായ മഴ തുടരുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ തദ്ദേശ സ്ഥാപനങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.
