തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയത്. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി. തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം പുറത്തുവന്നത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിർദേശം. സംസ്ഥാന ഗീതം ഇല്ലാത്തിടത്ത് ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നും കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നു. ദേശീയ ഗാനത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റ് പത്ത് സെക്കൻഡാണെന്നും, ദേശീയ ഗാനം ആലപിക്കുമ്പോൾ അതിന്റെ ഔദ്യോഗിക വരികളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.
ഇതിനായുള്ള മാർഗനിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങൾ തങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
