ശ്രീലങ്കയുടെ മുൻ അണ്ടർ 19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ താരം ദീർഘകാലം കോമയിലായിരുന്നു. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് അടുത്തുള്ള റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് വർഷങ്ങളോളം കോമയിൽ കിടന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ശ്രീലങ്കയുടെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് താരങ്ങളിലൊരാളായ അക്ഷു ലങ്കയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട താരമാണ്. 2010-ൽ ന്യൂസിലൻഡിൽ നടന്ന അണ്ടർ-19 ലോകകപ്പിലടക്കം കളിച്ചു. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലിൽ 52 റൺസ് നേടിയ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ടീമിനെ ഫൈനലിലെത്തിക്കാനായില്ല.
കൊളംബോയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഫെർണാണ്ടോ ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിൽ മികവുപുലർത്തി. അണ്ടർ-13, അണ്ടർ-15, അണ്ടർ-17 ടീമുകളെ നയിച്ച താരം അണ്ടർ-19 ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു.
Highlights: Former Sri Lanka U19 cricketer Akshu Fernando dies after years in coma

