കൊച്ചി: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചതനുസരിച്ചാണ് സ്ഥാനാർഥിത്വം ഏറ്റെടുത്തതെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. വ്യക്തിപരമായ സൗകര്യങ്ങൾക്ക് പ്രാധാന്യമില്ലെന്നും സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ എംഎൽഎമാരായ ഷാഫി പരമ്പിലും വി.കെ. രാഹുലും മണ്ഡലത്തിൽ നടപ്പാക്കിയ നല്ല പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും പിഷാരടി പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങളും പരാതികളും കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും അത് അദ്ദേഹം നിയമപരമായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നിലവിലെ എംഎൽഎയായിരുന്ന രാഹുലിനെ നേരിട്ട് വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും, പൊലീസിൽ പരാതി എത്തുന്നതിനുമുമ്പ് തന്നെ പാർട്ടി നടപടി സ്വീകരിച്ചതും ശ്രദ്ധേയമാണെന്നും പിഷാരടി പറഞ്ഞു. ആശയങ്ങളുടെ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും പ്രധാന എതിരാളി ബിജെപിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ശാരീരികാരോഗ്യത്തിനും മാനസിക സന്തോഷത്തിനും മുൻഗണന നൽകുന്ന വികസന പ്രവർത്തനങ്ങളാകും ലക്ഷ്യമെന്ന് വ്യക്തമാക്കിയ പിഷാരടി, നടൻ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും സിനിമാരംഗത്തുനിന്നുള്ള ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും പറഞ്ഞു.

