നിയന്ത്രണം വിട്ട വാഹനം മറിഞ്ഞത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ; ആറ് പേരുടെ നില അതീവ ഗുരുതരം
ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 തൊഴിലാളികൾ കൊല്ലപ്പെട്ടു. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ ഒൻപതും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ പലരും മരണപ്പെട്ടിരുന്നു.
അപകടത്തിൽ പരിക്കേറ്റ 13 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പിക്കപ്പ് വാനിൽ അതിന്റെ ശേഷിയേക്കാൾ അമിതമായി ആളുകളെ കയറ്റിയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാൻ മറിഞ്ഞ ഉടനെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൃതദേഹങ്ങൾ വാനിനടിയിൽ കുടുങ്ങിക്കിടന്നത് ദൗത്യം ദുഷ്കരമാക്കി. മധ്യപ്രദേശ് സർക്കാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
