കണ്ണൂർ: സംസ്ഥാനത്ത് ഇടതുപക്ഷം ദുർബലപ്പെടുന്നത് കേരളത്തിന്റെ ഭാവിക്കുതന്നെ തിരിച്ചടിയാകുമെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വിവിധ മേഖലകളിൽ വലിയ പുരോഗതിയും ശ്രദ്ധേയമായ വളർച്ചയും കൈവരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഇ.പി. ജയരാജൻ, അതിനാൽ അനുകൂല ജനവിധിയാണ് പ്രതീക്ഷിച്ചതെന്നും വ്യക്തമാക്കി. എന്നാൽ ഫലം അപ്രതീക്ഷിതമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇന്ന് നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം ഇടതുപക്ഷ ശക്തികളുടെ ദുർബലതയാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലും സമാന സാഹചര്യം ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി. ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 102 എംഎൽഎമാരിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ പോലും യുഡിഎഫിന് കഴിയുന്നില്ലെന്ന് വിമർശിച്ച ഇ.പി. ജയരാജൻ, കോൺഗ്രസും യുഡിഎഫും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും ആരോപിച്ചു. ഈ അവസ്ഥ വലതുപക്ഷ ശക്തികൾക്ക് കരുത്തേകുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക രാഷ്ട്രീയത്തിൽ വലതുപക്ഷ ശക്തികളുടെ വളർച്ച വലിയ ഭീഷണിയാണെന്നും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദാഹരിച്ച് അദ്ദേഹം വിമർശിച്ചു. വലതുപക്ഷ ശക്തികൾ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ശക്തമായി ഉപയോഗിച്ച് ഇടതുപക്ഷത്തെ ആക്രമിക്കുന്നുവെന്നും രാജ്യത്തെ മാധ്യമ ശൃംഖലകളിൽ ഭൂരിഭാഗവും വലതുപക്ഷ സ്വാധീനത്തിലാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.

