തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് സജീവമായി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭയുടെ ഭാഗമാകണമെന്ന ആവശ്യം ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയോട് മുന്നോട്ടുവച്ചതായാണ് സൂചന. ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ നൽകുന്ന കാര്യവും ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് മുൻപ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി എന്നിവരും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സ്ഥലത്തെത്തി.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് കടുത്ത അമർഷത്തിലായിരുന്ന രമേശ് ചെന്നിത്തല, പ്രഖ്യാപനത്തിന് പിന്നാലെ ഗുരുവായൂരിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാൽ ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

