കൊച്ചി: മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിന്റെ വരാന്തയിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി നന്തു മൊണ്ടാലിന് (30) കോടതി ശിക്ഷ വിധിച്ചു. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. മൂവാറ്റുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. എൻ. ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.
2023 ഏപ്രിൽ 27-നാണ് കേസിന് ആസ്പദമായ സംഭവം പുറത്തുവന്നത്. പരിശോധനയ്ക്കിടെ പ്രതി താമസിച്ചിരുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ട് പരിപാലിക്കുന്നതായി എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. സ്ഥിരമായി വെള്ളമൊഴിച്ചും പരിചരിച്ചും ചെടി വളർത്തിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് കൃഷി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. എസ്. ജ്യോതികുമാർ ഹാജരായി.

