തൃശ്ശൂർ: ജില്ലയിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്. കുറ്റൂർ തവളക്കുളം ഭാഗത്ത് ഉണ്ടായ ശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വീടിന്റെ ട്രസ് പൂർണമായും പറന്നുപോയി. മരങ്ങൾ കടപുഴകി വീഴുകയും പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 10.40ഓടെയാണ് കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്ത് അതിശക്തമായ മിന്നൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വീശിയടിച്ച ചുഴലിക്കാറ്റിൽ ചിറ്റത്തുപറമ്പിൽ ഗോപാലന്റെ വീടിന്റെ ഇരുമ്പ് ഷീറ്റുകൾ മേഞ്ഞ ട്രസ് പൂർണമായും പറന്നുപോയി സമീപത്തെ പറമ്പിൽ പതിച്ചു. ഏകദേശം 100 മീറ്ററോളം അകലെയാണ് ട്രസ് വീണത്.
സംഭവസമയത്ത് ഗോപാലനും പേരക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും വീട്ടിനകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടികൾ ഭയന്ന് നിലവിളിച്ചുവെന്ന് ഗോപാലൻ പറഞ്ഞു. സമീപത്തെ മരങ്ങളും കടപുഴകി വീണെങ്കിലും ആളപായമൊന്നും ഉണ്ടായില്ല.
ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ച് 2,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ട്രസ് നിർമിച്ചിരുന്നത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്ത് അനുഭവപ്പെട്ടു.

