പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്തിമ വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ സാക്ഷിമൊഴികൾ മുഴുവൻ നിഷേധിച്ച് പ്രതി ചെന്താമര. കേസിൽ ഇതുവരെ 46 സാക്ഷികളുടെ മൊഴികളാണ് കോടതിയിൽ പ്രതിക്ക് വായിച്ചുകേൾപ്പിച്ചത്. കൊലപാതക സമയത്ത് പ്രതിയെ സംഭവസ്ഥലത്ത് കണ്ടുവെന്നടക്കമുള്ള നിർണായക മൊഴികളും ചെന്താമര പൂർണമായും തള്ളിക്കളഞ്ഞു.
2025 ജനുവരി 27നാണ് നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കേസിൽ ആകെ 81 സാക്ഷികളാണ് പ്രോസിക്യൂഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ വിചാരണയുടെ ഭാഗമായി ഓരോ സാക്ഷിയുടെയും മൊഴി പ്രതിക്ക് വായിച്ചുകേൾപ്പിച്ച് അതിനുള്ള വിശദീകരണം കോടതി തേടുകയാണ്.
46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് പിന്നാലെ, മൊഴികളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് കോടതിയെടുത്ത വിശദീകരണ ചോദ്യങ്ങൾക്ക് “അതിലൊന്നും സത്യമില്ല” എന്നായിരുന്നു ചെന്താമരയുടെ മറുപടി. സാക്ഷിമൊഴികൾ കെട്ടിച്ചമച്ചതാണെന്നും സംഭവവുമായി തനിക്ക് ബന്ധമില്ലെന്നുമാണ് പ്രതിയുടെ നിലപാട്.
കേസിലെ ശേഷിക്കുന്ന സാക്ഷിമൊഴികളും വരും ദിവസങ്ങളിൽ പ്രതിക്ക് വായിച്ചുകേൾപ്പിക്കും. പ്രോസിക്യൂഷൻ ശക്തമായ സാഹചര്യ തെളിവുകളും ദൃക്സാക്ഷി മൊഴികളും കോടതിയിൽ സമർപ്പിച്ചിട്ടുള്ളതിനാൽ വിചാരണ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

