ഭോപ്പാൽ: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി.
നടപടി ഏകപക്ഷീയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും റിപ്പോർട്ടുണ്ട്.
നാമനിർദേശ പത്രിക തള്ളപ്പെട്ടതോടെ രാജ്യസഭയിലെ മൂന്ന് സീറ്റുകളിലും ബിജെപിക്ക് വിജയസാധ്യത തെളിഞ്ഞിരിക്കുകയാണ്.
മീനാക്ഷി നടരാജന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗിക എതിർപ്പ് സമർപ്പിച്ചിരുന്നു. തെലങ്കാനയിലെ ഒരു കേസിന്റെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ബിജെപിയുടെ ആരോപണം.
സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിക്കുന്നത് നിർബന്ധമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിട്ടേണിംഗ് ഓഫീസർ നടപടി സ്വീകരിച്ചത്.
