കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരി മേഖലയിൽ ഒറ്റയാൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ന് രാവിലെയോടെയാണ് ആനയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധിച്ചത്.
ജനവാസ മേഖലയോട് ചേർന്ന് ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലും ഭീതിയിലുമായി. ഇതിനെ തുടർന്ന് വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആനയെ തിരിച്ചുകാട്ടിലേക്ക് തുരത്തുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത ശ്രമങ്ങൾ തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രദേശവാസികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

