മലപ്പുറം: ഓട്ടോറിക്ഷ ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. നിലവിലെ നിരക്ക് പരിഷ്‌കരിച്ച് മിനിമം ചാർജ് 50 രൂപയാക്കുകയും അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ ഈടാക്കാൻ അനുമതി നൽകുകയും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാർജ് വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയതായി തൊഴിലാളി സംഘടനകൾ അറിയിച്ചു.
സി.ഐ.ടി.യുവും ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയനും ചേർന്നാണ് സമര പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ചാർജ് വർധനവ് ആവശ്യപ്പെട്ട് ഈ മാസം 16-ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്തും.
ഇന്ധനച്ചെലവും വാഹന പരിപാലന ചെലവും വർധിച്ച സാഹചര്യത്തിൽ നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് ഓട്ടോ തൊഴിലാളികളുടെ നിലപാട്.

