തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തുറന്നുപറഞ്ഞ് മുൻ മന്ത്രി പി രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.
വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് രേഖകളിൽ മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റുപറ്റിയെന്നും അദ്ദേഹത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നും പി രാജീവ് പറഞ്ഞു.
കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ പഴയ കാര്യങ്ങൾ ‘അൺഡു’ ചെയ്യാൻ സാധിക്കില്ലെന്നും അനുഭവങ്ങളിൽ നിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക കാര്യങ്ങൾ മാത്രം നോക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ പരിഗണിക്കാതെ നടപടിയുമായി മുന്നോട്ട് പോകേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീലാക്കിയ വിഷയവും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞു.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ശേഷവും പാർട്ടി പരിശോധന നടത്തിയിരുന്നുവെന്നും വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ സാഹചര്യം മറികടക്കാമെന്നാണ് കരുതിയതെന്നും പി രാജീവ് വ്യക്തമാക്കി.

