കൊല്ലം: ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ട കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കൊല്ലം കൊട്ടാരക്കരയിൽ നടന്ന സംഭവത്തിലാണ് നടപടി.
കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനായ അഭിജിത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കാണുന്ന ദൃശ്യങ്ങൾ ബസിലുണ്ടായിരുന്ന യാത്രക്കാരാണ് പകർത്തിയത്. തുടർന്ന് ഈ ദൃശ്യങ്ങൾ പരാതിയായി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു.
പരാതിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. നടപടിയുടെ ഭാഗമായി രണ്ട് മാസത്തേക്ക് അഭിജിത്തിന് യാതൊരു വാഹനവും ഓടിക്കാൻ അനുമതിയുണ്ടാകില്ല.
റോഡ് സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

