Home Internationalഔദ്യോഗിക വെളിപ്പെടുത്തൽ; ക്രിപ്റ്റോയിൽ നിന്ന് മാത്രം ട്രംപിന് 13,440 കോടിയിലധികം രൂപ വരുമാനം

ഔദ്യോഗിക വെളിപ്പെടുത്തൽ; ക്രിപ്റ്റോയിൽ നിന്ന് മാത്രം ട്രംപിന് 13,440 കോടിയിലധികം രൂപ വരുമാനം

by news_desk1
0 comments

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും ഡിജിറ്റൽ സംരംഭങ്ങളിലൂടെയും 1.4 ബില്യൺ ഡോളറിലധികം (ഇന്ത്യൻ രൂപയിൽ ഏകദേശം 13,440 കോടിയിലധികം രൂപ) വരുമാനം നേടിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് പുറത്തുവിട്ട വെളിപ്പെടുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കൻ നിയമപ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും തങ്ങളുടെ വരുമാനവും സ്വത്തുവിവരങ്ങളും നിർബന്ധമായും വെളിപ്പെടുത്തണം. ഏറ്റവും പുതിയ വെളിപ്പെടുത്തലിലാണ് ട്രംപിന്റെ ക്രിപ്റ്റോ നിക്ഷേപങ്ങളുടെയും ഡിജിറ്റൽ സംരംഭങ്ങളുടെയും വൻ വളർച്ച വ്യക്തമാകുന്നത്.

വേൾഡ് ലിബർട്ടി ഫിനാൻസിലൂടെ വൻ വരുമാനം

ട്രംപും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച വേൾഡ് ലിബർട്ടി ഫിനാൻസ് എന്ന ക്രിപ്റ്റോ സംരംഭത്തിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം ഏകദേശം 800 മില്യൺ ഡോളർ (ഏകദേശം 7,680 കോടി രൂപ) ലഭിച്ചു.

ഇതിൽ 520 മില്യൺ ഡോളറിലധികം (ഏകദേശം 4,992 കോടി രൂപ) ക്രിപ്റ്റോ ടോക്കൺ വിൽപ്പനയിലൂടെയും, 250 മില്യൺ ഡോളറിലധികം (ഏകദേശം 2,400 കോടി രൂപ) വേൾഡ് ലിബർട്ടി ഫിനാൻസിന്റെ ഓഹരി വിൽപ്പനയിലൂടെയുമാണ് ലഭിച്ചത്. ഈ വരുമാനത്തിന്റെ ഒരു വിഹിതം ട്രംപിന്റെ കുടുംബാംഗങ്ങൾക്കും ലഭിക്കാനുള്ള അവകാശമുണ്ട്.

ട്രംപ് മീം കോയിനുകളും വൻ നേട്ടവും

2025 ജനുവരിയിൽ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പുറത്തിറക്കിയ ട്രംപ് മീം കോയിനുകളുടെ വിൽപ്പനയിലൂടെ 635 മില്യൺ ഡോളർ (ഏകദേശം 6,096 കോടി രൂപ) ട്രംപ് സ്വന്തമാക്കി.

കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം വേൾഡ് ലിബർട്ടിയിലെ ടോക്കൺ വിൽപ്പനയിൽ നിന്ന് 57.35 മില്യൺ ഡോളർ മാത്രമായിരുന്ന വരുമാനമാണ് ഇത്തവണ 500 മില്യൺ ഡോളറിലധികമായി ഉയർന്നത്.

ക്രിപ്റ്റോ അനുകൂല നയങ്ങളും സ്വത്ത് വർധനവും

രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ക്രിപ്റ്റോ മേഖലയെ അനുകൂലിക്കുന്ന നിരവധി നയങ്ങളാണ് ട്രംപ് നടപ്പിലാക്കിയത്. സ്റ്റേബിൾ കോയിനുകൾക്കായി ഫെഡറൽ ചട്ടങ്ങൾ കൊണ്ടുവരുകയും, ക്രിപ്റ്റോ വിപണിയിലെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു.

ഈ നടപടികൾ ട്രംപിന്റെ വ്യക്തിപരമായ ബിസിനസ് താൽപര്യങ്ങൾക്ക് അനുകൂലമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

ഫോർബ്സ് മാസികയുടെ കണക്കുപ്രകാരം, ക്രിപ്റ്റോ മേഖലയിലെ വളർച്ചയോടെ ട്രംപിന്റെ വ്യക്തിഗത ആസ്തി ഏകദേശം മൂന്നിരട്ടിയായി വർധിച്ചു. 2024-ൽ 2.3 ബില്യൺ ഡോളറായിരുന്ന ആസ്തി 2026-ഓടെ 6.5 ബില്യൺ ഡോളറായി (ഏകദേശം 62,400 കോടി രൂപ) ഉയർന്നു.

നിലവിൽ ട്രംപിന്റെ ബിസിനസ് കാര്യങ്ങൾ അദ്ദേഹത്തിന്റെ മക്കളാണ് നിയന്ത്രിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ വരുമാനങ്ങളെല്ലാം ഒടുവിൽ ട്രംപ് ഗുണഭോക്താവായ ട്രസ്റ്റിലേക്കാണ് എത്തുന്നതെന്നും രേഖകളിൽ പറയുന്നു.

You may also like