തൃശൂർ: തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. 4,000 രൂപ മുതൽ 6,000 രൂപ വരെയാണ് ശമ്പള വർധനവ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
തീരുമാനത്തിന് പിന്നാലെ അമല ആശുപത്രിയിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. അതേസമയം, ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരും.
സമരത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉടൻ നടത്തുമെന്നും സംഘടന അറിയിച്ചു.
സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യുഎൻഎ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികൾ ഇടക്കാല ശമ്പളാശ്വാസം നൽകുന്നതിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അമല ആശുപത്രിയും ജൂബിലി മിഷൻ ആശുപത്രിയും മാത്രമാണ് അതിന് തയ്യാറാകാത്തതെന്നും സംഘടന നേരത്തെ ആരോപിച്ചിരുന്നു.

