കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഓഗസ്റ്റ് 20 വരെയാണ് സ്റ്റേ നീട്ടിയത്.
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കി. സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലാത്തതിനാൽ പരിശോധനയിൽ കാര്യമായ മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
സ്ഥാപനം പ്രവർത്തനം ആരംഭിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ അറവുമാലിന്യം കൊണ്ടുപോകാൻ പാടുള്ളൂവെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
