ന്യൂഡൽഹി: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോടാണ് നിർദേശം.
കോടതിയലക്ഷ്യ കേസിൽ കെ. ആർ. ജ്യോതിലാലും ശർമ്മിള മേരി ജോസഫും നേരിട്ട് ഹാജരാകണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഇരുവരും ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് നേരിട്ട് അറിയാൻ ഇതല്ലാതെ മറ്റൊരു മാർഗമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാത്തതിനെ തുടർന്നാണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് മുതിർന്ന ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി നിർദേശിച്ചത്.
