കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകിയ സംഭവത്തിൽ ഹൈക്കോടതി വിമർശനം തുടർന്നു. പ്രതിക്ക് പകർപ്പ് നൽകാൻ ഏത് നിയമവ്യവസ്ഥയാണ് അധികാരം നൽകുന്നതെന്ന് കോടതി ചോദിച്ചു.
പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയും വ്യവസ്ഥയില്ലെന്നും, എന്നിട്ടും അത് പ്രതിക്ക് എങ്ങനെ ലഭ്യമാക്കിയെന്നും കോടതി ചോദിച്ചു. കോടതിയെ അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയതായും ഇത് അങ്ങേയറ്റം ഗുരുതരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.
പകർപ്പ് പ്രതിക്ക് എങ്ങനെയാണ് കൈമാറിയതെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. ഇമെയിൽ വഴിയാണോ, തപാൽ മാർഗമാണോ പകർപ്പ് കൈമാറിയതെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ വിശദീകരണം നൽകി അധിക റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാരിനോട് സിംഗിൾ ബെഞ്ച് നിർദേശിച്ചു.
