പാലക്കാട്: അട്ടപ്പാടിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസം മാത്രമാണ് പരിചയമുണ്ടായിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നൽകി. എന്നാൽ കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട്ടുനിന്ന് പശ്ചിമ ബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി പ്രതി കൊല്ലപ്പെട്ട യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽവച്ചുതന്നെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മുപ്പതുകാരിയായ യുവതിയുടെ തലയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
