Home Top Storiesഅര്‍ഷിദ് കൊലക്കേസ്: അഖിലയുടെ മുന്‍ ഭര്‍ത്താവിന്റെയും സഹപ്രവര്‍ത്തകയുടെയും മരണവും അന്വേഷണ പരിധിയില്‍

അര്‍ഷിദ് കൊലക്കേസ്: അഖിലയുടെ മുന്‍ ഭര്‍ത്താവിന്റെയും സഹപ്രവര്‍ത്തകയുടെയും മരണവും അന്വേഷണ പരിധിയില്‍

by news_desk1
0 comments

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകക്കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങളിലേക്കും അന്വേഷണം നീളുകയാണ്. അഖിലയുടെ ആദ്യ ഭര്‍ത്താവായ അഖിലിന്റെയും ഡാന്‍സ് സ്‌കൂളില്‍ സഹപ്രവര്‍ത്തകയായിരുന്ന യുവതിയുടെയും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം.

അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ചിറയിന്‍കീഴ് സ്വദേശിനിയുടെ മരണവും പൊലീസ് പരിശോധിക്കും. സ്‌കൂളിലെ ഡ്രൈവറായിരുന്ന അഷ്‌കറുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് അഷ്‌കര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും അഖിലയുമായി അടുത്ത ബന്ധത്തിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. ഈ സംഭവത്തില്‍ അഖിലയ്ക്കോ അഷ്‌കറിനോ എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കുഞ്ഞിനെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അഷ്‌കറിനെതിരേ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഖിലയുടെ പങ്കും പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന് നേരെയുണ്ടായ ക്രൂര പീഡനങ്ങളും മര്‍ദ്ദനങ്ങളും അഖില കണ്ടിരുന്നുവെന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിലും ഉപദ്രവിക്കുന്നതിലും അഷ്‌കറിന് പിന്തുണ നല്‍കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

അഷ്‌കറിന്റെ മാതാവിനെയും സഹോദരിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് നേരെയുണ്ടായ പീഡനങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവദിവസം അഖില എവിടെയായിരുന്നുവെന്നതും വിശദമായി പരിശോധിക്കുകയാണ്. തമിഴ്‌നാട്ടിലെ ഒരു നൃത്തപരിപാടിക്കായി പോയിരുന്നതായാണ് അഖിലയുടെ മൊഴി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ഷിദിന്റെ മരണത്തിലേക്ക് നയിച്ച സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് അഷ്‌കര്‍ പറഞ്ഞിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര മര്‍ദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായി. ശരീരമാകെ നൂറിലധികം മുറിവുകളും പൊള്ളലുകളും കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും പഴയ പരിക്കുകളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഭക്ഷണം നല്‍കുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ തലയില്‍ ശക്തമായി അടിച്ചുവെന്നും തുടര്‍ന്നാണ് ബോധം നഷ്ടപ്പെട്ടതെന്നും ഇയാള്‍ പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടെ, അഖിലയുടെ ആദ്യ ഭര്‍ത്താവായ അഖിലിന്റെ മരണവും വീണ്ടും ചര്‍ച്ചയാകുകയാണ്. അഖില ഗര്‍ഭിണിയായിരിക്കെയായിരുന്നു ഭര്‍ത്താവിന്റെ മരണം. ആത്മഹത്യയാണെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അതിന് മുന്‍പുണ്ടായ സംഭവവികാസങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അര്‍ഷിദിന്റെ കൊലപാതകക്കേസിലെ അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നതിനിടെ, അഖിലയുടെ ജീവിതവുമായി ബന്ധപ്പെട്ട പഴയ സംഭവങ്ങളും പൊലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

You may also like