താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് നോട്ടീസ് നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ നോട്ടീസിനെതിരെ കമ്പനി ഉടമകൾ സമർപ്പിച്ച ഹർജി ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫാക്ടറിയിൽ നാളെ നിർണ്ണായകമായ സംയുക്ത പരിശോധന നടക്കും. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നേരിട്ടെത്തിയാകും കേന്ദ്രത്തിൽ തത്സമയ പരിശോധന നടത്തുക. ഈ സംയുക്ത പരിശോധനയ്ക്ക് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഫ്രഷ് കട്ട് ഫാക്ടറിയുടെ തുടർപ്രവർത്തനത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.
