തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 18-കാരിയായ റിയാ ഫാത്തിമയ്ക്കു പിന്നാലെ റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസ്സുള്ള സ്ത്രീയും മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൊഴിപ്രകാരം ബസ് അമിതവേഗത്തിലായിരുന്നു. കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് നിയന്ത്രണം വിട്ട ബസ് തന്റെ ഓട്ടോറിക്ഷയിൽ ഇടിച്ചതെന്നും, വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളം പാറേമ്പാടത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാർ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.
