ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. സെപ്റ്റംബർ 12, 13 തീയതികളിലാണ് ദില്ലിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ദില്ലിയിലെത്തും.
പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവ തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്. സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
കൃത്യമായ പരിശോധന നടത്താതെ അപരിചിതർക്ക് താമസസൗകര്യമോ അഭയമോ ജോലിയോ നൽകുന്നത് ഒഴിവാക്കണം. ഹോട്ടൽ, ഗസ്റ്റ് ഹൗസ്, മറ്റ് താമസസൗകര്യങ്ങളുടെ നടത്തിപ്പുകാർ അതിഥികളുടെയും സന്ദർശകരുടെയും രേഖകൾ കൃത്യമായി പരിശോധിച്ച് സൂക്ഷിക്കണം. വീട്ടുജോലിക്കാർ, വാടകക്കാർ, മറ്റ് വ്യക്തികൾ എന്നിവരുടെ ആവശ്യമായ പൊലീസ് പരിശോധന ഉറപ്പാക്കണമെന്നും താമസക്കാരോട് നിർദേശിച്ചിട്ടുണ്ട്.
ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾ, നിശ്ചിത റൂട്ടുകൾ, വേദികൾ എന്നിവയ്ക്ക് സമീപം അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നതും ഒഴിവാക്കണം.
യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും പൊലീസ് അറിയിച്ചു. സാധ്യമാകുന്നിടത്തെല്ലാം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും നിർദേശിച്ചു. നിയന്ത്രിത മേഖലകളിലൂടെയും വിഐപി സഞ്ചാരത്തിനായി നിശ്ചയിച്ച റൂട്ടുകളിലൂടെയും അനാവശ്യ യാത്രകൾ ഒഴിവാക്കണം.
റോഡുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും ഗതാഗത നിയന്ത്രണങ്ങളും കർശനമായി പാലിക്കണം. നിയന്ത്രിത റോഡുകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്നവർ ആവശ്യമായ അധിക യാത്രാസമയം കണക്കാക്കി നേരത്തെ പുറപ്പെടണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
