കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസിൽ കീഴടങ്ങി. പേരാവൂർ കൊളക്കാട് സ്വദേശിയായ ക്രിസ്റ്റി (25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വീട്ടിൽ ഉണ്ടായ വാക്കുതർക്കം ഒടുവിൽ ക്രൂരമായ ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു. കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി അമ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടിൽതന്നെ തുടരുകയും പിന്നീട് സമീപവാസിയെ വിളിച്ച് വരുത്തി, അവന്റെ സ്‌കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു പ്രതി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്യൂട്ടിപാർലർ നടത്തിവന്ന ഗീതമ്മയ്ക്ക് ഒരു മകളും ഉണ്ട്. ബെംഗളൂരുവിൽ പഠനം നടത്തി വരികയായിരുന്ന ക്രിസ്റ്റി ഇടവേളയിൽ നാട്ടിലെത്തിയതാണെന്ന് വിവരമുണ്ട്.
സംഭവത്തിൽ പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹനും കേളകം എസ്എച്ച്ഒ ഇതിഹാസ് താഹയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

