തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ടയിൽ രണ്ടര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കുന്നംകുളം കൊട്ടോൽ ദേശത്തെ പൊന്നനേംകാട് വീട്ടിൽ ഹസന്റെ മകൻ ഹബീബിനെയാണ് തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാൽവണ്ടി ഉപയോഗിച്ചാണ് ഇയാൾ ലഹരിമരുന്ന് കടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തൃശൂർ പൂരം ലക്ഷ്യമാക്കി ‘പൂത്തിരി’ എന്ന കോഡ് വാക്ക് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ലഹരി വിൽപ്പന നടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കി. ലഹരിമരുന്ന് തൃശൂരിലെത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിൽ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന സന്ദേശം നൽകുകയും, തുടർന്ന് ആവശ്യക്കാർ ഓർഡർ നൽകുകയും ചെയ്യുന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നത്.
സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.

