തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പൻ ചരിഞ്ഞു. ഓഗസ്റ്റ് 30നാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാഴച്ചാൽ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ നിരീക്ഷിക്കാനും ചികിത്സിക്കാനും നിയോഗിച്ചിരുന്നു.
മറ്റ് കാട്ടാനകളുമായുണ്ടായ സംഘർഷത്തിലാണ് ആനയ്ക്ക് ആഴത്തിലുള്ള മുറിവേറ്റതെന്ന് നിരീക്ഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ മൂന്നിന് സംഘം പൈനാപ്പിളിൽ മരുന്ന് വച്ച് നൽകുകയും മുറിവുകളിൽ മരുന്ന് സ്പ്രേ ചെയ്യുന്നതടക്കമുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഞായറാഴ്ച രാവിലെ മുനിത്തടം ക്ഷേത്രത്തിന് സമീപം കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചികിത്സ നൽകിയിരുന്നെങ്കിലും ആനയെ രക്ഷിക്കാനായില്ല.
