തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കേരള പൊലീസ് തലപ്പത്ത് വീണ്ടും വ്യാപക സ്ഥലംമാറ്റം. വിമർശനങ്ങൾക്കിടെ ഐപിഎസ് ഉദ്യോഗസ്ഥരുടെ പുതിയ നിയമന ഉത്തരവ് പുറത്തിറങ്ങി.
ലഹരി മാഫിയക്കെതിരായ സംയുക്ത നീക്കമായ ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയായും കെ കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചു.
തൃശൂർ റേഞ്ച് ഡിഐജിയായി ടി നാരായണനെ നിയമിച്ചു. നേരത്തെ കണ്ണൂർ റേഞ്ച് ഡിഐജിയായാണ് ടി നാരായണനെ നിയമിച്ചിരുന്നത്. എന്നാൽ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് നിയമനത്തിൽ മാറ്റം വരുത്തിയത്. തൃശൂർ റേഞ്ചിലേക്ക് മാറ്റിയ തിരുവനന്തപുരം കമ്മീഷണർ കെ കാർത്തിക്കും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
തിരുവനന്തപുരം ഡിസിപിയായി ഷഹൻഷാ കെ എസിനെയും നിയമിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിൽ ഡിജിപി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

