Home WORLD CUP 26റോഡ്രിക്ക് ഗോൾഡൻ ബോൾ, ഉനായ് സിമോണിന് ഗോൾഡൻ ഗ്ലൗ

റോഡ്രിക്ക് ഗോൾഡൻ ബോൾ, ഉനായ് സിമോണിന് ഗോൾഡൻ ഗ്ലൗ

by news_desk
0 comments

ലോകകപ്പിലെ മികച്ച താരത്തിനുള്ള അഭിമാനകരമായ ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്പാനിഷ് മധ്യനിരയുടെ നട്ടെല്ലായ റോഡ്രി കരസ്ഥമാക്കി. ടൂർണമെന്റിലുടനീളം സ്‌പെയിനിന്റെ അപരാജിത കുതിപ്പിന് എണ്ണയിട്ട യന്ത്രം പോലെ മികച്ച രീതിയിൽ കളിയൊരുക്കിയതും റോഡ്രിയായിരുന്നു.

മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്‌പെയിനിന്റെ പ്രതിരോധ താരം പൗ കുബാർസി സ്വന്തമാക്കിയപ്പോൾ, മികച്ച ഗോൾകീപ്പർക്കുള്ള ‘ഗോൾഡൻ ഗ്ലൗ’ സ്പാനിഷ് ഗോൾവലയ്ക്ക് മുന്നിൽ മതിലായി നിന്ന ഉനായ് സിമോൺ സ്വന്തമാക്കി. ആകെ ഒരു ഗോൾ മാത്രമാണ് ടൂർണമെന്റിലുടനീളം സിമോൺ വഴങ്ങിയത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ താരത്തിനുള്ള ‘ഗോൾഡൻ ബൂട്ട്’ ഫ്രഞ്ച് താരം കിലിയൻ എംബാപെ സ്വന്തമാക്കി. ആകെ 10 ഗോളുകളാണ് താരം ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്.

മത്സരത്തിലുടനീളം അർജന്റീനയ്ക്കുമേൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ സ്പാനിഷ് പടയ്ക്ക് സാധിച്ചു. നിർണ്ണായക നിമിഷത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായി പൊരുതേണ്ടി വന്ന അർജന്റീന പ്രതിരോധിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇടവിടാതെ ആക്രമണം അഴിച്ചുവിട്ട സ്‌പെയിൻ എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ മനോഹരമായ ഗോളിലൂടെ ലോകകിരീടം ഉറപ്പിക്കുകയായിരുന്നു. 2010-ൽ ആന്ദ്രെ ഇനിയേസ്റ്റയുടെ ചരിത്ര ഗോളിൽ നെതർലാൻഡ്സിനെ തകർത്ത് ആദ്യമായി ലോകചാമ്പ്യന്മാരായതിന് ശേഷം സ്‌പെയിൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്.

മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമണ ശൈലി പുറത്തെടുത്ത സ്‌പെയിൻ തന്നെയാണ് കളിയുടനീളം പന്തിന്റെ നിയന്ത്രണം (Possession) കയ്യിൽ വച്ചത്. ആദ്യപകുതിയിൽ എതിർപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് പോലും ഉതിർക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതിരുന്ന അവർക്ക്, പ്രതിരോധത്തിലെ വിശ്വസ്തനായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് മൈതാനം വിടേണ്ടി വന്നതും വലിയ തിരിച്ചടിയായി.

You may also like