ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ മുഴുവൻ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. ഇന്നലെ നിശബ്ദ പ്രചാരണ ദിനമായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ-കോൺഗ്രസ് സഖ്യം, എഐഎഡിഎംകെ-ബിജെപി സഖ്യം, നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ എന്നിവ തമ്മിലാണ് പ്രധാന പോരാട്ടം. ഏകദേശം 5.67 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 4,023 സ്ഥാനാർഥികളുടെ ഭാവി ഇന്ന് നിർണയിക്കപ്പെടും.
പശ്ചിമബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസിയും ബിജെപിയും ഇടതുമുന്നണിയും തമ്മിലാണ് മത്സരം കടുപ്പമാർന്നത്. ആദ്യഘട്ടത്തിൽ 1,478 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻതോതിൽ പണവും നിരോധിത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമബംഗാളിൽ നിന്ന് 472.89 കോടി രൂപ വിലവരുന്ന വസ്തുക്കളും തമിഴ്‌നാട്ടിൽ നിന്ന് 599.24 കോടി രൂപയും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇരുസംസ്ഥാനങ്ങളിലുമായി നടന്ന ശക്തമായ പ്രചാരണങ്ങൾക്ക് പിന്നാലെ ഇന്ന് നടക്കുന്ന വോട്ടെടുപ്പ് ഫലം രാഷ്ട്രീയമായി നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

