ബെയ്ജിംഗ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടക്കുന്ന നിർണായക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ട്രംപിന്റെ സന്ദർശനം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ട്രംപ് ബെയ്ജിംഗിൽ എത്തിയത്.
ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം തനിക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണെന്നും രണ്ടാം സ്ഥാനത്ത് ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുദ്ധസാഹചര്യത്തേക്കാൾ കൂടുതൽ വ്യാപാര വിഷയങ്ങളാണ് ഷി ജിൻപിങുമായി ചർച്ച ചെയ്യുകയെന്ന് ട്രംപ് സൂചിപ്പിച്ചു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളും ആയുധങ്ങളും കൂടുതൽ അളവിൽ ചൈന വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നാണയ മൂല്യ ഇടിവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ചൈന സന്ദർശനം നടക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ പുതിയ വ്യാപാര സമിതി രൂപീകരിക്കുന്നതും ചർച്ചയായേക്കുമെന്നാണ് സൂചന.

