ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്വിസ് വിമാനത്തിന്റെ എഞ്ചിനിൽ തീപിടുത്തം ഉണ്ടായത് ആശങ്ക സൃഷ്ടിച്ചു. അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഏകദേശം 1.08ഓടെയായിരുന്നു സംഭവം. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എഞ്ചിനുകളിൽ ഒന്നിൽ തകരാർ ഉണ്ടായതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായി എയർലൈൻ അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുൻകരുതലെന്ന നിലയിൽ വിമാനത്തിൽ നിന്നുള്ള യാത്രക്കാരെ ഉടൻ ഒഴിപ്പിച്ചു.
വിമാനത്തിൽ 228 യാത്രക്കാരും നാല് നവജാത ശിശുക്കളും ഉണ്ടായിരുന്നുവെന്ന് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. ജീവനക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വേഗത്തിലുള്ള ഇടപെടലിനെ തുടർന്ന് വലിയ ദുരന്തം ഒഴിവായതായി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

