തൃശൂർ: ചാലക്കുടി പോട്ടയിൽ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോട്ട വാഴക്കുന്നിലെ ഒരു സ്വകാര്യ ഐടി ഉദ്യോഗസ്ഥന്റെ വീട്ടിലെ ഔട്ട് ഹൗസിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. നാല് മാസം മുൻപാണ് ഇവർ ഇവിടെ താമസത്തിനെത്തിയത്.
മൂന്ന് ദിവസമായി ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് വീട്ടുടമയ്ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസും വീട്ടുടമയും ചേർന്ന് വാതിൽ ബലമായി തുറന്ന് പരിശോധിക്കുകയുമായിരുന്നു. അപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് അറിയിച്ചത്.

