തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട എസ്‌ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എസ്.പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. എം.ആർ. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴികളും രേഖകളും റിപ്പോർട്ടിന്റെ ഭാഗമായി നൽകിയിട്ടുണ്ട്.
എഡിജിപി എം.ആർ. അജിത് കുമാറിന്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നായിരുന്നു മുൻ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.
എഡിജിപി അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകൾ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്‌ഐടിക്ക് മൊഴി നൽകിയത്. രേഖകൾ എഡിജിപിയുടെ അറിവോടെയാണ് തിരുത്തിയതെന്ന് ഗ്രേഡ് എസ്‌ഐമാർ എസ്‌ഐടിയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലത്ത് എസ്‌ഐടി തെളിവെടുപ്പ് നടത്തി. സന്ദർശക രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, കമ്പ്യൂട്ടർ രേഖകൾ എന്നിവ പരിശോധിച്ചു. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയ സമയത്ത് എഡിജിപിയും സ്ഥലത്തുണ്ടായിരുന്നുവെന്ന് എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.

