തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികളുമായി കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വർഷത്തേക്ക് രാവും പകലും 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോർ കമ്മിറ്റി നൽകിയ ശുപാർശ അടുത്ത ബോർഡ് യോഗത്തിൽ അവതരിപ്പിക്കും.
സെപ്റ്റംബറിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി വീണ്ടും ടെൻഡർ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ടെൻഡറിൽ യൂണിറ്റിന് 12 രൂപ നിരക്കാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഈ നിരക്ക് ഉയർന്നതായതിനാൽ കരാർ ഉറപ്പിച്ചിരുന്നില്ല.
ജനുവരി മുതൽ മേയ് 15 വരെയുള്ള കാലയളവിലേക്കുള്ള വൈദ്യുതി വാങ്ങൽ കരാറുകളുടെ നടപടികൾ ആരംഭിക്കാനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ദീർഘകാല കരാറുകൾക്കായി നേരത്തെ ടെൻഡർ വിളിച്ചിരുന്നെങ്കിലും ന്യായമായ നിരക്കിൽ വൈദ്യുതി ലഭിക്കാത്തതിനാൽ കരാർ നടപ്പായില്ല. റീ-ടെൻഡർ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സർക്കാരുമായി ആലോചിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

