പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നു. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകനായ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. സംഭവത്തിൽ വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
നാല് മാസം മുമ്പ് സിയയും ചേതനും ഒരു പ്രാദേശിക രജിസ്ട്രാർ ഓഫീസിൽ രഹസ്യമായി വിവാഹിതരായെന്ന വിവരമാണ് പൂനെ റൂറൽ പൊലീസ് പരിശോധിക്കുന്നത്. ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടതായി പറയപ്പെടുന്ന സിയയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാണോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ വിശാൽ അഗർവാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
കൊലപാതകത്തിന് അഞ്ച് ദിവസം മുൻപേ കേതനെ കൊല്ലാനുള്ള പദ്ധതി സിയയും ചേതനും ആസൂത്രണം ചെയ്തിരുന്നുവെന്നും, ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജൂൺ 18-ന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തൽ.
അന്വേഷണത്തിൽ, കഴിഞ്ഞ ആറുമാസത്തിനിടെ സിയയും ചേതനും തമ്മിൽ 2,004 തവണ ഫോണിൽ ബന്ധപ്പെടുകയും ആകെ 238 മണിക്കൂറിലധികം സംസാരിക്കുകയും ചെയ്തതായി വ്യക്തമായി. കൊലപാതകം നടന്ന ജൂൺ 18-ന് രാവിലെ 7 മുതൽ വൈകിട്ട് 5.40 വരെ ചേതൻ തന്റെ മൊബൈൽ ഫോണിലെ ഇന്റർനെറ്റ് ഓഫ് ചെയ്തിരുന്നു. ലൊക്കേഷൻ കണ്ടെത്താതിരിക്കാനായി സ്വന്തം ഫോൺ കടയിൽ വെച്ച ശേഷം ഒരു ജീവനക്കാരന്റെ ഫോൺ കൈവശം എടുത്താണ് യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

