കണ്ണൂർ: പാർട്ടിക്കോട്ടകളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചെന്നും അവർ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണ യോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.
താൽക്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ കാര്യങ്ങൾ മനസിലാക്കി എൽഡിഎഫിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ജനവിധി മാനിക്കുന്നുവെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
താൽക്കാലികമായി തങ്ങളെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായിട്ടുണ്ടാകുമെന്നും അവരെല്ലാം എൽഡിഎഫിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ ഇത്തവണ മാറി ചിന്തിച്ചെന്നും അവർ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. അത്തരക്കാർ തെറ്റ് തിരുത്തുകയും ആത്മപരിശോധന നടത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.കെ. ഗോവിന്ദനെതിരെയും പിണറായി രൂക്ഷവിമർശനം ഉന്നയിച്ചു. ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ചെന്നും അവസരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. ഇത്തരം വഞ്ചകർക്ക് പാർട്ടിക്ക് പോറലേൽപ്പിക്കാൻ കഴിയില്ലെന്നും അവർ പിന്നോട്ട് പോകുന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.
